ആഭ്യന്തര കലഹങ്ങൾക്കും നീണ്ട നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട് ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന അമ്മയുടെ ഭരണസമിതി ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിലാണ് പഴയ ഭരണസമിതി വീണ്ടും ചുമതലയേറ്റ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്.
ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടനയുടെ സാമ്പത്തിക കണക്കുകൾ അംഗങ്ങളെ ബോധിപ്പിക്കുന്നതിനാണ് മുൻഗണന നൽകാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനായി സംഘടനയ്ക്ക് മുന്നിൽ പുതിയൊരു സാങ്കേതിക പ്രതിസന്ധി ഉയർന്നുവന്നിട്ടുണ്ട്. ബൈലാ പ്രകാരം സംഘടനയുടെ സാമ്പത്തിക കണക്കുകൾ പൊതുസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും അവ സാക്ഷ്യപ്പെടുത്തുന്നതിനും ട്രഷററുടെ ഒപ്പും സാന്നിധ്യവും അനിവാര്യമാണ്.
ട്രഷറർ ഒപ്പിടാതെ എങ്ങനെയാണ് ഈ കണക്കുകൾ ഔദ്യോഗികമായി അംഗങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും കമ്മിറ്റിക്കുള്ളിൽ കൃത്യമായ ഒരു വ്യക്തത കൈവന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതെ പോയത് താരസംഘടനയായ അമ്മയ്ക്കുള്ളിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, മുൻകാല പിഴവുകൾ പൂർണമായി പരിഹരിച്ച് സംഘടനയിലെ 543 അംഗങ്ങൾക്കും സുതാര്യമായ കണക്കുകൾ മുന്നിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് പുതിയ സമിതിക്ക് മുന്നിലുള്ളത്. കണക്കുകളിൽ യാതൊരുവിധ ക്രമക്കേടുകളോ പിഴവുകളോ ഇല്ലെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്താൻ സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുമുണ്ട്.
സാധാരണ ഗതിയിൽ പുതിയൊരു ജനറൽ ബോഡി യോഗം വിളിച്ച് കണക്കുകൾ അവതരിപ്പിക്കുന്നത് വലിയ പണച്ചിലവുള്ള കാര്യമാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന അമ്മയെപ്പോലൊരു സംഘടനയ്ക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയാകും.
അതിനാൽ, ഇത്തരം അധിക ചെലവുകൾ പൂർണമായി ഒഴിവാക്കാനായി ഈ മാസം തന്നെ മുഴുവൻ അംഗങ്ങൾക്കും ഇമെയിൽ വഴി സാമ്പത്തിക കണക്കുകൾ വിശദമായി അയച്ചു നൽകാനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനുപുറമേ, മാധ്യമങ്ങൾക്ക് മുന്നിലും ഈ സാമ്പത്തിക കണക്കുകൾ കൃത്യമായി വിശദീകരിക്കാൻ സമിതി തയ്യാറെടുക്കുന്നുണ്ട്.
ഭരണസമിതി ഒദ്യോഗികമായി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് സംഘടന ഇപ്പോൾ കടന്നുപോകുന്നത്. നിലവിൽ എക്സിക്യൂട്ടീവ് യോഗം ചേരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യയായ കോറം തികച്ചുകൊണ്ട് മാത്രമാണ്, അതായത് എട്ട് പേരെ മാത്രം പങ്കെടിപ്പിച്ചാണ് യോഗങ്ങൾ മുന്നോട്ട് പോകുന്നത്.
ഇതിനെല്ലാം പുറമേ, സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ട്രഷറർ ഉണ്ണി ശിവപാൽ നിലവിൽ യോഗങ്ങളിൽ പങ്കെടുക്കുന്നില്ല എന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. അദ്ദേഹം ഇപ്പോൾ നിർബന്ധിത അവധിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.